കാസർഗോഡ് : കോൺഗ്രസ് നയിക്കുന്ന ഐക്യ ജനാധിപത്യ മുന്നണി കേരളത്തിലെ കുടിവെള്ള വിതരണ സംവിധാനം സ്വകാര്യവൽക്കരിക്കാൻ പദ്ധതി ഇടുന്നതായി സി. ഐ. ടി. യു. ആരോപിച്ചു. ഇവിടെ സമാപിച്ച സംഘടനയുടെ ത്രിദിന സമ്മേളനം സ്വീകരിച്ച പ്രമേയത്തിൽ ഈ കാര്യം വിശദീകരിക്കുന്നു. യു. ഡി. എഫ്. സർക്കാർ സ്വകാര്യ മേഖലയിൽ കുടിവെള്ളം കുപ്പികളിലാക്കാനുള്ള യൂണിറ്റുകൾക്ക് രൂപം നൽകാൻ പദ്ധതി ഇടുന്നു എന്നാണ് ആരോപണം. ജല അതോറിറ്റിയെ നിരവ്വീര്യമാക്കാനാണ് സർക്കാരിന്റെ ഗൂഢാലോചന. പെരിയാറിലേയും മലമ്പുഴ അണക്കെട്ടിലേയും ജലത്തിന്റെ വിതരണം സ്വകാര്യ കമ്പനികളെ ഏൽപ്പിക്കാനാണ് നീക്കം. കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുടെ കീഴിൽ ഒരു പുതിയ കമ്പനിക്ക് രൂപം നൽകി ലിറ്ററിന് 25 പൈസാ നിരക്കിൽ കുടിവെള്ളം വിൽക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്നും സി. ഐ. ടി. യു. ചൂണ്ടിക്കാട്ടി.