- ലിജി അരുണ്‍
കൊച്ചി: കോണ്‍ഗ്രസ്സ് വക്താവ് എം. എം. ഹസ്സന്‍ ആര്‍ത്തി പൂണ്ട ദേശാടനപക്ഷിയെ പോലെ ആണെന്ന് എം. എല്‍. എ. മാരായ വി. ഡി. സതീശനും ടി. എൻ. പ്രതാപനും. കോണ്‍ഗ്രസ്സുകാര്‍ വിയര്‍പ്പൊഴുക്കി നിലനിര്‍ത്തുന്ന മണ്ഡലങ്ങളില്‍ ആര്‍ത്തിപൂണ്ട ദേശാടന പക്ഷിയെ പോലെ പറന്നിറങ്ങി പിന്നീട് അത് യു. ഡി. എഫ്. ജയിക്കാത്ത മണ്ഡലങ്ങൾ ആക്കുകയാണ് ഹസ്സന്‍ എന്ന് ഇരുവരും വാര്‍ത്താ കുറിപ്പിലൂടെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. വിയര്‍പ്പൊഴുക്കാതെ പ്രസ്താവന നടത്തി ജീവിക്കുന്നവരാണ് ആര്‍ത്തിക്കാര്‍ എന്ന് കേരളം തിരിച്ചറിയുമെന്ന് ഇരുവരും വ്യക്തമാക്കി. നെല്ലിയാമ്പതി വിഷയത്തില്‍ ചീഫ് വിപ്പ് പി. സി. ജോര്‍ജ്ജും കോണ്‍ഗ്രസ്സ് വക്താവ് എം. എം. ഹസ്സനും ഒരേ തൂവല്‍ പക്ഷികളാണെന്ന് കഴിഞ്ഞ ദിവസം ഇവര്‍ പറഞ്ഞിരുന്നു.
പ്രതാപന്റേയും വി. ഡി. സതീശന്റേയും ഗ്രീന്‍ പൊളിറ്റിക്സ് അല്ലെന്നും, ഗ്രീഡി പൊളിറ്റിക്സാണെന്നും ഹസ്സന്‍ കഴിഞ്ഞ ദിവസം പരിഹസിച്ചിരുന്നു. നെല്ലിയാമ്പതി വിഷയത്തില്‍ യു. ഡി. എഫിലേയും എം. എല്‍. എ. മാരും നേതാക്കളും തമ്മില്‍ തുടരുന്ന വാക്പോര് അതിന്റെ മൂര്‍ദ്ധന്യത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. പാട്ടക്കരാര്‍ ലംഘിച്ചു കൊണ്ട് ഏതാനും പേര്‍ അന്യായമായി കൈവശം വെച്ചിട്ടുള്ള സര്‍ക്കാര്‍ ഭൂമി തിരിച്ചു പിടിക്കണമെന്നുമാണ് വി. ഡി. സതീശന്റെ നേതൃത്വത്തില്‍ ഉള്ള ഒരു വിഭാഗം യു. ഡി. എഫ്. എം. എല്‍. എ. മാരുടെ നിലപാട്. നെല്ലിയാമ്പതി സന്ദര്‍ശിച്ച ഇവര്‍ ഇതു സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് യു. ഡി. എഫ്. ഉപസമിതിക്ക് സമര്‍പ്പിച്ചിരുന്നു. ഇവരുടെ നിലപാടിനോട് ശക്തമായ വിയോജിപ്പാണ് ഹസ്സനും, പി. സി. ജോര്‍ജ്ജിനുമെന്ന് ഇരുവരുടേയും വാക്കുകളില്‍ നിന്നും വ്യക്തമാകുന്നു.
- എസ്. കുമാര്‍
വായിക്കുക: കേരള രാഷ്ട്രീയം, പരിസ്ഥിതി, വിവാദം
കോഴിക്കോട്: കൊല്ലപ്പെട്ട ആര്‍. എം. പി നേതാവ് ടി. പി. ചന്ദ്രശേഖരന്റെ കുടുംബ സഹായ നിധിയുമായി സഹകരിക്കുകയും ടി. പി. അനുസ്മരണത്തില്‍ പങ്കെടുക്കുകയും ചെയ്ത പ്രവര്‍ത്തകര്‍ക്കെതിരെ സി. പി. എം. ആരംഭിച്ച അച്ചടക്ക നടപടി തുടരുന്നു. ടി. പി.യുടെ ഭാര്യ രമയുടെ പിതാവും ബാലുശ്ശേരി ഏരിയാ കമ്മറ്റി അംഗവുമായ കെ.കെ.മാധവനെ കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. ടി.പി അനുസ്മരണ സമിതിയുമായി സഹകരിച്ചവരെ കണ്ടെത്തി ഉചിതമായ നടപടിയെടുക്കുവാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാകമ്മറ്റി യോഗം കീഴ് ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഇതേ തുടര്‍ന്ന് കെ.മുഹമ്മദ് സലിം, കെ.പി.ചന്ദ്രന്‍, സാദിഖ് തുടങ്ങിയവരെ പുറത്താക്കുവാന്‍ വിവിധ ഘടകങ്ങള്‍ തീരുമാനിച്ചു. മുന്‍ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ഉള്ളിയേരി ലോക്കല്‍ കമ്മറ്റി അംഗവുമായ സി.ലാല്‍ കിഷോര്‍ ഉള്‍പ്പെടെ പത്തിലധികം അംഗങ്ങള്‍ക്കെതിരെ നടപടിക്ക് നീക്കവുമുണ്ട്.
ആഗസ്റ്റ് അഞ്ചിന് ടി.പിയുടെ ഒഞ്ചിയത്തെ വീട്ടില്‍ നടന്ന ചടങ്ങില്‍ വച്ചായിരുന്നു ടി.പി അനുസ്മരണവും കുടുംബ സഹായ നിധി കൈമാറിയത്. പത്തൊമ്പത് ലക്ഷത്തോളം രൂപയാണ് കുടുമ്പ സഹായ നിധിയിലേക്ക് ടി. പിയെ സ്നേഹിക്കുന്നവര്‍ നല്‍കിയത്. ടി.പി.വധവുമായി ബന്ധപ്പെട്ട് പ്രതികളാകുകയും തുടര്‍ന്ന് അറസ്റ്റിലാകുകയും ചെയ്ത സി.പി.എം നേതാക്കള്‍ക്ക് നിയമ സഹായം നല്‍കുന്നതിനായി ഒഞ്ചിയം ഫണ്ട് പിരിക്കുമ്പോളാണ് ടി.പിയുടെ കുടുംബസഹായ നിധിയുമായി ബന്ധപ്പെട്ട് ഒരു വിഭാഗം സി.പി.എം നേതാക്കന്മാര്‍ തന്നെ സഹകരിച്ചത്.ടി.പി.ചന്ദ്രശേഖരന്റെ വധത്തെ തുടര്‍ന്ന് പ്രതിരോധത്തിലായ പാര്‍ട്ടിക്ക് ഇത് കൂടുതല്‍ ക്ഷീണം ഉണ്ടാക്കി.
- എസ്. കുമാര്‍
വായിക്കുക: എതിര്‍പ്പുകള്‍, കുറ്റകൃത്യം, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം
അയ്യപ്പപ്പണിക്കര്‍ ഫൗണ്ടേഷന്‍ യുവകവികള്‍ക്കായി ക്യാംപും പുരസ്‌കാരവും സംഘടിപ്പിക്കുന്നു ആധുനിക മലയാളകവിതയുടെ അഗ്രദൂതന്‍, നിരൂപകന്‍, പണ്ഡിതന്‍, വിവര്‍ത്തകന്‍, എഡിറ്റര്‍ എന്നീ നിലകളിലെല്ലാം സാഹിത്യലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഡോ. കെ. അയ്യപ്പപ്പണിക്കരുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് 2012 സപ്തംബര്‍ 15, 16 തിയ്യതികളില്‍ തിരുവനന്തപുരത്തുവെച്ച് യുവകവികള്‍ക്കായി ദ്വിദിന കവിതാക്യാംപ് സംഘടിപ്പിക്കുന്നു. എഴുതിത്തുടങ്ങുന്ന കവികളില്‍ മലയാളകാവ്യചരിത്രത്തേയും സൗന്ദര്യശാസ്ത്രത്തേയും കുറിച്ചുള്ള അവബോധം ശക്തിപ്പെടുത്തുകയാണ് ക്യാമ്പിന്റെ മുഖ്യലക്ഷ്യം. ലോകകവിതയുടേയും ഇന്ത്യന്‍ കവിതയുടേയും പശ്ചാത്തലത്തില്‍ മലയാളകവിതയിലെ പാരമ്പര്യങ്ങള്‍, പ്രവണതകള്‍, കവിതയിലെ ഭാവുകത്വപരിണാമങ്ങള്‍, കവിതയുടെ ഭാഷ, കവിതാപ്രസ്ഥാനങ്ങള്‍, ദര്‍ശനങ്ങള്‍, സമീപനങ്ങള്‍ ഇവയെക്കുറിച്ച് വിദഗ്ദ്ധര്‍ നയിക്കുന്ന ക്ലാസുകളും ചര്‍ച്ചകളുമായിരിക്കും ക്യാമ്പില്‍ ഉണ്ടാവുക. ഒപ്പം കവിതാപാരായണങ്ങളും വിലയിരുത്തലുകളും മുതിര്‍ന്ന കവികളുമായുള്ള സംവാദങ്ങളും ഉണ്ടാവും. ഭക്ഷണം, താമസം എന്നിവ സൗജന്യമായിരിക്കും. പങ്കെടുക്കുന്നവരുടെ കവിതകള്‍ വിദഗ്ദ്ധസമിതി പരിശോധിക്കുകയും തെരഞ്ഞെടുക്കപ്പെടുന്ന മികച്ച രണ്ടു കവിതകള്‍ക്ക് പുരസ്‌കാരമായി 25000 രൂപ തുല്യമായി വീതിച്ചു നല്‍കുകയും ചെയ്യും. പങ്കെടുക്കാന്‍ താത്പര്യമുള്ള (25 വയസ്സില്‍ കവിയാത്തവര്‍) യുവകവികള്‍ ഒരു സ്വന്തം കവിതയും മലയാളത്തിലെ പൂര്‍വ്വകവികളില്‍ ആരുടെയെങ്കിലും ഏറെ ഇഷ്ടപ്പെടുന്ന ഒരു കവിതയുടെ പകര്‍പ്പും സഹിതം സെക്രട്ടറി, അയ്യപ്പപ്പണിക്കര്‍ ഫൗണ്ടേഷന്‍ , ശ്രീ ചിത്തിര തിരുനാള്‍ ഗ്രന്ഥശാല ബില്‍ഡിങ്, വഞ്ചിയൂര്‍. പി.ഒ, തിരുവനന്തപുരം 695 035 എന്ന വിലാസത്തിലോ ayyappapanikerfoundation@gmail.com എന്ന ഇ മെയിലിലോ ആഗസ്റ്റ് 25 നു മുമ്പ് ലഭിക്കത്തക്ക വിധം അയക്കുക.
കെ.സച്ചിദാനന്ദന്‍ (പ്രസിഡണ്ട്)
ടി.പി.ശ്രീനിവാസന്‍ (വൈസ് പ്രസിഡണ്ട്)
പ്രിയദാസ്.ജി.മംഗലത്ത് (സെക്രട്ടറി)
- ഫൈസല്‍ ബാവ
വായിക്കുക: സാഹിത്യം
കോതമംഗലം : കോതമംഗലം മാര്‍ ഗ്രിഗോറിയോസ് അശുപത്രിയില്‍ മൂന്നു മാസക്കാലമായി നടന്നു വന്ന സമരം നിരവധി ഉദ്വേഗഭരിതമായ നിമിഷങ്ങള്‍ക്കു സാക്ഷ്യം വഹിച്ചു കൊണ്ട് ചരിത്ര വിജയം നേടിയത് കേരളത്തിന്റെ സമര ചരിത്രത്തില്‍ ഒരു പുതിയ ഏടായി. ഏറെക്കാലമായി നഴ്സിംഗ് മേഖല നേരിടുന്ന തൊഴില്‍ പീഡനത്തിനെതിരെ കേരളത്തില്‍ നടന്നുവന്ന സമരത്തിനു നേരെ മുഖം തിരിച്ചു നിന്ന മാനേജ്മെന്റിന്റെ ദാർഷ്ട്യത്തിന് മുന്നറിയിപ്പ് കൂടെയായി കേരള സമൂഹത്തിന്‍റെ അകമഴിഞ്ഞ പിന്തുണ.
നഴ്സിംഗ് സമൂഹം വളരെ വലിയ ചൂഷണം നേരിടുന്നത് സമീപ കാലത്താണ് കേരള സാമൂഹ്യ മണ്ഡലത്തില്‍ വലിയ ചര്‍ച്ചാവിഷയമാകുന്നത്. വലിയ പ്രതീക്ഷകളുമായി നഴ്സിംഗ് പഠനത്തിന് ചേര്‍ന്ന കുട്ടികളെ കാത്തിരുന്ന തൊഴില്‍ പീഡനത്തിന്റെ കദന കഥകള്‍ വലിയ സമര ചരിത്ര പാരമ്പര്യം അവകാശപ്പെടുന്ന കേരള രാഷ്ട്രീയ മണ്ഡലം തിരിച്ചറിയാതെ പോയതാണോ, അതോ കണ്ടില്ലന്നു നടിച്ചതാണോ എന്നത് രാഷ്ട്രീയ സത്യസന്ധതയ്ക്കു നേരെയുള്ള ചോദ്യ ചിഹ്നമായി ഉയര്‍ന്നു നില്‍ക്കുന്നു.
നഴ്സിംഗ് സമരം പിന്നിട്ട വഴിത്താരകള്‍ വിശകലനം ചെയ്യുമ്പോൾ പരമ്പരാഗത സമര രീതികളിൽ നിന്നും വളരെ വ്യത്യസ്തം ആണെന്നു കണ്ടെത്താന്‍ സാധിക്കുന്നു. സാമൂഹത്തിലെ ഏറ്റവും വലിയ സേവന രംഗമായ ആതുര മേഖലയിൽ ഭൂമിയിലെ മാലാഖമാര്‍ എന്ന ഓമന പേരിൽ അറിയപ്പെടുന്ന നഴ്സുമാരുടെ പ്രശ്നങ്ങള്‍ വെളിപ്പെടുവാന്‍ നിരവധി ആത്മഹത്യകള്‍ വേണ്ടി വന്നു എന്നത് ഒരു ദുരന്ത സത്യം. നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ ബാങ്ക് വായ്പ പോലും തിരിച്ചടയ്ക്കാന്‍ നിര്‍വാഹം ഇല്ലാതെ ജീവിതത്തിന്‍റെ മുന്നില്‍ പകച്ചു നിന്നപ്പോളാണ് ജീവന്‍ പോലും അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരായത്. അതിജീവനത്തിന്‍റെ അവസാന പ്രതീക്ഷകള്‍ക്കും നിറം മങ്ങിയപ്പോള്‍ സ്വയം അവസാനിപ്പിക്കേണ്ടി വന്ന ജീവിതങ്ങൾ.
പശ്ചിമേഷ്യന്‍ അറബ് രാജ്യങ്ങളില്‍ മുല്ല വിപ്ലവത്തിന് തുടക്കം കുറിച്ച സോഷ്യല്‍ നെറ്റ്‌വര്‍ക്ക് തന്നെയാണ് ഈ സമരത്തിന്റെയും ഗതിവേഗം കൂട്ടിയത്. സഹപ്രവര്‍ത്തകരുടെ നൊമ്പരമുണർത്തുന്ന ഓര്‍മ്മകള്‍ പങ്കു വെച്ച സുഹൃത്തുകള്‍ ഒരു വലിയ സമൂഹത്തിന്‍റെ പ്രതീഷകള്‍ക്ക് അവരറിയാതെ തന്നെ തുടക്കം കുറിക്കുകയായിരുന്നു. ചെറിയ തോതിലുള്ള പ്രതിഷേധ സമരത്തെ തുടക്കത്തില്‍ കണ്ടില്ലെന്നു നടിക്കുകയും പിന്നീട് അവഹേളനത്തിലൂടെയും, ഭീഷണിയിലൂടെയും തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന സങ്കുചിത താല്പര്യമുള്ള രാഷ്ട്രീയ നേതൃത്വത്തിനും സര്‍വ സീമകളും ലംഘിച്ചു ചൂഷണത്തിന് നേതൃത്വം നല്‍കുന്ന മാനേജ്മെന്റ്കള്‍ക്ക് എതിരെയും ഉള്ള വലിയൊരു മുന്നറിയിപ്പ് കൂടിയാകുന്നു ഈ സമര വിജയം. സുസംഘടിതരായ മത നേതൃത്വത്തിന്‍റെ കർശനമായ വിലക്കുകളേയും സമ്മർദ്ദങ്ങളേയും വെല്ലുവിളിച്ചു കൊണ്ട് കൂടി നേടിയ ഈ വിജയം പുത്തന്‍ തലമുറയ്ക്ക് തികച്ചും അശാവഹം ആകുമെന്നതില്‍ തര്‍ക്കമില്ല.
- സുബിന്‍ തോമസ്
വായിക്കുക: ആരോഗ്യം, തൊഴിലാളി, പ്രതിരോധം, മനുഷ്യാവകാശം