വി. എസ്. അച്യുതാനന്ദനെ ഇത്തവണ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്തില്ല എന്നാണ് സൂചന. ഉച്ചയ്ക്ക് മൂന്നു മണിക്ക് ശേഷം മാത്രമാണ് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഉണ്ടാവുകയുള്ളൂ എന്നും സൂചനയുണ്ട്.
വി. എസ്. അച്യുതാനന്ദനെ ഇത്തവണ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്തില്ല എന്നാണ് സൂചന. ഉച്ചയ്ക്ക് മൂന്നു മണിക്ക് ശേഷം മാത്രമാണ് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഉണ്ടാവുകയുള്ളൂ എന്നും സൂചനയുണ്ട്.
- ജെ.എസ്.
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍
തിരുവനന്തപുരം : ഇരുപത്തഞ്ച് ലക്ഷം പേര്‍ക്കു തൊഴില്‍ നല്‍കുമെന്ന വാഗ്ദാനത്തോടെ ഇടതു മുന്നണി പ്രകടന പത്രിക പുറത്തിറക്കി. ബി. പി. എല്‍, എ. പി. എല്‍. എന്നീ വിഭാഗങ്ങള്‍ക്കു 2 രൂപക്ക് അരി എന്ന പദ്ധതി തുടരുമെന്നും, സ്കൂള്‍ കുട്ടികള്‍ക്ക് ഭക്ഷണം, പുസ്തകം, യൂണിഫോം എന്നിവയും സൌജന്യമായി നല്‍കും, വികസനം, ക്ഷേമം, നീതി എന്നിവ ഉറപ്പു വരുത്തും, മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്ക ക്കാര്‍ക്ക് സാമ്പത്തിക സംവരണം ഉറപ്പു വരുത്തും, പൊതു വിദ്യാഭ്യാസ ആരോഗ്യ രംഗത്തെ ശക്തിപ്പെടുത്തും, സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും എല്‍. ടി. എഫ്. കണ്‍വീനര്‍ വൈക്കം വിശ്വം പറഞ്ഞു. മുഖ്യ മന്ത്രി വി. എസ്. അച്യുതാനന്ദനാണ് പ്രകടന പത്രിക പുറത്തിറക്കിയത്. സംസ്ഥാന സെക്രട്ടറി പിണറായി വിജയനും, ഘടക കക്ഷി നേതാക്കളും സന്നിഹിതരായിരുന്നു.
-
വായിക്കുക: കേരള രാഷ്ട്രീയം, തിരഞ്ഞെടുപ്പ്
തിരുവനന്തപുരം : ഈ വരുന്ന നിയമ സഭാ തെരെഞ്ഞെ ടുപ്പിലേക്കുള്ള തയ്യാറെടുപ്പില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കി തയ്യറെടുപ്പില്‍ എല്‍. ഡി. എഫ്. എറെ മുന്നിലെത്തി. മുഖ്യ കക്ഷിയായ സി. പി. എം. എട്ട് സ്വതന്ത്രര്‍ അടക്കം 93 സീറ്റില്‍ മത്സരിക്കും. സി. പി. ഐ. 27, ജനതാ ദള്‍ (എസ്) 5, ആര്‍. എസ്. പി. 4, എന്‍. സി. പി. 4, കേരള കോണ്‍ഗ്രസ് (പി. സി. തോമസ് വിഭാഗം) 3, ഐ. എന്‍. എല്‍ 3, കോണ്‍ഗ്രസ് എസ് 1, എന്നിങ്ങനെയാണു സീറ്റുകള്‍ നല്‍കിയിരിക്കുന്നത്.
കുന്ദമംഗലം, വള്ളിക്കുന്ന്, നിലമ്പൂര്‍, തവനൂര്‍, എറണാംകുളം, തൊടുപുഴ, പൂഞ്ഞാര്‍, വട്ടിയൂര്‍ക്കാവ് എന്നീ മണ്ഡലങ്ങളിലാവും സി. പി. എം. സ്വതന്ത്രര്‍ മത്സരിക്കുക, പി. ടി. എ. റഹീം, കെ. ടി. ജലീല്‍ എന്നിവര്‍ ഈ പട്ടികയില്‍ ഉണ്ടാകുമെന്നു കരുതുന്നു. ബാക്കി 85 സീറ്റുകളില്‍ പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ മത്സരിക്കും. മാര്‍ച്ച് 18നകം എല്ലാ പാര്‍ട്ടിയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നും സി. പി. എം. സ്ഥാനാര്‍ഥികളെ 16നു തീരുമാനിക്കുമെന്നും എല്‍. ഡി. എഫ്. കണ്‍വീനര്‍ വൈക്കം വിശ്വം പറഞ്ഞു. സീറ്റിന്റെ കാര്യത്തില്‍ നഷ്ടം സംഭവിച്ചത് ആര്‍. എസ്. പി. ക്കാണ്. ഇത്തവണ അത് നാലായി കുറഞ്ഞു എന്നു മാത്രമല്ല മുന്നണിയില്‍ മൂന്നാമത്തെ വലിയ പാര്‍ട്ടി എന്ന പദവിയും ഇല്ലാതായി.
കഴിഞ്ഞ തവണ 23 സീറ്റില്‍ മത്സരിച്ച സി. പി. ഐ. ഇത്തവണ 27 സീറ്റില്‍ മത്സരിക്കും. വയനാട് ജില്ലയൊഴികെ എല്ലായിടത്തും സി. പി. ഐ. ക്ക് സീറ്റുണ്ട്. ഒരു സീറ്റു ലഭിച്ച കോണ്‍ഗ്രസ് എസ്. കണ്ണൂരായിരിക്കും മത്സരിക്കുക. മാറ്റമൊന്നും സംഭവിച്ചില്ലെങ്കില്‍ ദേവസ്വം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ തന്നെയായിരിക്കും സ്ഥാനാര്‍ഥി. കേരള കോണ്‍ഗ്രസ് പി. സി. തോമസ് വിഭാഗവും രണ്ട് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് മന്ത്രി കെ. സുരേന്ദ്രന്‍ പിള്ളയും, കോതമംഗലത്ത് സ്കറിയ തോമസും മത്സരിക്കും. ശേഷിക്കുന്ന കടുത്തുരുത്തി സീറ്റില്‍ പി. സി. തോമസ് തന്നെയാകാനാണ് സാദ്ധ്യത. എന്‍. സി. പി. യും നാല് സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു. കുട്ടനാട്ടിലെ നിലവിലെ എം. എല്‍. എ. യായ തോമസ് ചാണ്ടിയും, പാലായില്‍ മാണി സി. കാപ്പനും, ഏലത്തൂരില്‍ നിലവിലെ എം. എല്‍. എ. യായ എ. കെ. ശശീന്ദ്രനും, കോട്ടക്കലില്‍ ഡോ. സി. പി. കെ. ഗുരുക്കളുമാണ് സ്ഥാനാര്‍ഥികള്‍. ആര്‍. എസ്. പി. യും മൂന്ന് സിറ്റിങ് എം. എല്‍. എ. മാര്‍ ഉള്‍പ്പെടെ തങ്ങളുടെ നാല് സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു. ജല സേചന വകുപ്പ് മന്ത്രി എന്‍. കെ. പ്രേമചന്ദ്രന്‍ ചവറയിലും, കുന്നത്തൂരില്‍ കോവൂര്‍ കുഞ്ഞിമോന്‍, ഇരവിപുരത്ത് എ. എ. അസീസ്, അരുവിക്കരയില്‍ അമ്പലത്തറ ശ്രീധരന്‍ നായരും മത്സരിക്കും,
-
വായിക്കുക: കേരള രാഷ്ട്രീയം, തിരഞ്ഞെടുപ്പ്
കോട്ടയം : വരുന്ന നിയമ സഭാ തിരഞ്ഞെടുപ്പില്‍ തന്റെ മകള്‍ ലക്ഷ്മി മത്സരിക്കില്ലെന്ന് കേന്ദ്ര പ്രവാസി കാര്യ മന്ത്രി വയലാര്‍ രവി വ്യക്തമാക്കി. നേരത്തെ ഇവരെ കോട്ടയം മണ്ഡലത്തില്‍ മത്സരിപ്പിക്കുവാന്‍ നീക്കങ്ങള്‍ നടന്നിരുന്നു. മുന്‍പ് മേഴ്സി രവി വിജയിച്ച മണ്ഡലമായതിനാല്‍ ഇത് തിരിച്ചു പിടിക്കുവാന്‍ എന്ന പേരിലായിരുന്നു ഇത്. എന്നാല്‍ ഒരു വിഭാഗം പ്രവര്‍ത്തകരുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് ഈ പിന്മാറ്റം.
കോട്ടയം ഡി. സി. സി. പ്രസിഡണ്ട് നേരത്തെ തയ്യാറാക്കിയ പട്ടികയിലും ലക്ഷ്മിയുടെ പേര്‍ ഉണ്ടായിരുന്നില്ല. ഇറക്കുമതി സ്ഥാനാര്‍ഥികളെ തങ്ങള്‍ക്ക് വേണ്ടെന്ന് മണ്ഡലം കമ്മറ്റികളും യൂത്ത് കോണ്‍ഗ്രസ്സും വ്യക്തമാക്കി യതോടെ മകള്‍ മത്സരിക്കുന്നത് തിരിച്ചടിയാകും എന്ന് ബോധ്യമായതാവും പിന്മാറ്റത്തിന്റെ കാരണം എന്ന് കരുതപ്പെടുന്നു. മുന്‍പ് കെ.കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍ ഇത് പോലെ മത്സരിച്ച് പരാജയപ്പെട്ട അനുഭവം കോണ്‍ഗ്രസ്സില്‍ ഉണ്ട്.
-
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, തിരഞ്ഞെടുപ്പ്
കോഴിക്കോട് : ഇന്റര്‍നെറ്റ്, ഫേസ്ബുക്ക് എന്നിവയുടെ സാദ്ധ്യതകള്‍ ലോകം ഫലപ്രദമായി ഉപയോഗിക്കുന്നത് നാം ടുണീഷ്യയിലും, ഇറാനിലും, ഈജിപ്റ്റിലും കണ്ടു. മുല്ല വിപ്ലവത്തിന്റെ വിത്തുകള്‍ ആദ്യമായി പാകിയത് ഇന്റര്‍നെറ്റിലെ വെബ് സൈറ്റുകളില്‍ ആയിരുന്നു. സ്വേച്ഛാധിപത്യത്തിനെതിരെ ജനം ആഞ്ഞടിക്കുമ്പോള്‍ അവര്‍ക്ക് സംഘടിതരാകാനും ആഗോള പിന്തുണ സംഭരിക്കാനും ഓണ്‍ലൈന്‍ മാദ്ധ്യമങ്ങള്‍ കരുത്തേകി.
ഇത്തരം സാദ്ധ്യതകളുടെ മറ്റൊരു ആശാവഹമായ മുഖമാണ് പൂര്‍ണ്ണിമയുടെ കാര്യത്തിലും കണ്ടത്. ബസ് തട്ടി നട്ടെല്ല് തകര്‍ന്നു കിടപ്പിലായ പൂര്‍ണ്ണിമ ഏറെ നാള്‍ ശ്വാസം കഴിച്ചത് വെന്റിലേറ്ററിന്റെ സഹായത്താല്‍ ആയിരുന്നു. വിദ്യാര്‍ത്ഥിനിയായ പൂര്‍ണിമ ട്യൂഷന്‍ കഴിഞ്ഞു വീട്ടിലേക്ക് പോകുന്ന വഴിയാണ് ഒരു ബസിന്റെ ലഗേജ് കമ്പാര്‍ട്ട്‌മെന്റിന്റെ വാതില്‍ തുറന്നിരുന്നത് പൂര്‍ണ്ണിമയുടെ കഴുത്തില്‍ തട്ടി നട്ടെല്ലിന് ക്ഷതം സംഭവിച്ചത്.
ശ്വാസം കഴിക്കാനുള്ള ശേഷി നഷ്ടപ്പെട്ട പൂര്‍ണ്ണിമയെ രണ്ടു തവണ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയക്ക് വിധേയയാക്കി. കൃത്രിമമായി ശ്വാസം കഴിക്കാനുള്ള ഉപകരണമായ ഡയഫ്രമാറ്റിക് പേസ് മേക്കര്‍ ഘടിപ്പിക്കുക എന്നതാണ് പൂര്‍ണ്ണിമയ്ക്ക് വെന്റിലേറ്ററിന്റെ സഹായം ഇല്ലാതെ ശ്വാസം കഴിക്കുവാനുള്ള പോംവഴി എന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. എന്നാല്‍ ഇതിനുള്ള ഭീമമായ ചെലവ് താങ്ങാന്‍ പൂര്‍ണ്ണിമയുടെ മാതാ പിതാക്കള്‍ക്ക് കഴിവില്ലായിരുന്നു.
ഈ വിവരം ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് മുന്‍പില്‍ ഈമെയില്‍ വഴിയും ഓണ്‍ലൈന്‍ മാദ്ധ്യമങ്ങള്‍ വഴിയും രണ്ടു സുഹൃത്തുക്കള്‍ തയ്യാറാക്കിയ ഫേസ്ബുക്ക് പേജ് വഴിയും എത്തിയതോടെ ലോകമെമ്പാടുമുള്ള സഹൃദയര്‍ പൂര്‍ണ്ണിമയുടെ ചികിത്സയ്ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിച്ചു തുടങ്ങി.
പലരും ഈ കുടുംബത്തെ നേരിട്ട് ഫോണില്‍ ബന്ധപ്പെട്ടും തങ്ങളുടെ പിന്തുണയും പ്രാര്‍ത്ഥനയും അറിയിക്കുകയുണ്ടായി എന്ന് പൂര്‍ണ്ണിമയുടെ അമ്മ പ്രസന്ന കുമാരി പറയുന്നു.
അപകടം സംഭവിച്ചു നാല്‍പ്പതോളം ദിവസങ്ങള്‍ക്ക് ശേഷം ആദ്യമായി കഴിഞ്ഞ ദിവസം പൂര്‍ണ്ണിമ ഏതാനും മണിക്കൂര്‍ സ്വന്തമായി ശ്വാസം കഴിച്ചു. ഇതൊരു ശുഭ സൂചനയാണ് എന്നാണ് പൂര്‍ണ്ണിമയെ ചികില്‍സിക്കുന്ന മിംസ് (Malabar Institute of Medical Sciences – MIMS) ലെ ഡോക്ടറായ ഡോ. ശങ്കര്‍ പറയുന്നത് എന്നും പൂര്‍ണ്ണിമയുടെ അമ്മ പറഞ്ഞു.
ശ്വസനത്തിന് ആവശ്യമായ ഞരമ്പുകള്‍ വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങിയിരിക്കുന്നു എന്നാണ് ഇതിനര്‍ത്ഥം. അങ്ങനെയാണെങ്കില്‍ സ്വന്തമായി ശ്വസിക്കാനുള്ള ശേഷി വീണ്ടെടുക്കാന്‍ പൂര്‍ണ്ണിമയ്ക്ക് കഴിയുവാന്‍ സാദ്ധ്യതയുണ്ട് എന്ന് ഡോക്ടര്‍മാര്‍ കരുതുന്നു. ഇതിനായുള്ള പ്രാര്‍ഥനയിലാണ് ഈ കുടുംബം ഇപ്പോള്‍. ഈ പ്രാര്‍ത്ഥനയില്‍ ലോകമെമ്പാടും നിന്നുമുള്ള സഹൃദയരോടൊപ്പം ഇവരെ ആശ്വസിപ്പിച്ച e പത്രം വായനക്കാരും പങ്കു ചേരുന്നു.
- ജെ.എസ്.
വായിക്കുക: അപകടം, നന്മ, വൈദ്യശാസ്ത്രം