
അബുദാബി : ആഗോളതലത്തിൽ നിലനിൽക്കുന്ന അസ്ഥിരതകൾക്ക് ഇടയിലും സ്ഥിരതക്കും തുടർച്ചക്കും വ്യക്തമായ മുൻ ഗണനയുള്ള ബജറ്റാണ് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചത് എന്ന് ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ് അഭിപ്രായപ്പെട്ടു.
പ്രവാസി ഇന്ത്യക്കാരുടെയും വിദേശ നിക്ഷേപ കരുടെയും പങ്കാളിത്തം ലഘൂകരിക്കുന്നതിന് ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികൾ പ്രതീക്ഷക്കു വക നൽകുന്നതാണ്.
ഇന്ത്യക്കു പുറത്ത് താമസിക്കുന്ന വ്യക്തികളുടെ വ്യക്തിഗത നിക്ഷേപ പരിധി 5% ൽ നിന്ന് 10% ആയി ഉയർത്തിയതും കൂടാതെ ഇവരുടെ തന്നെ മൊത്തം പരിധി 10% ൽ നിന്ന് 24% ആയി ഉയർത്തിയതും കൂടുതൽ എൻ. ആർ. ഐ. ക്കാരുടെ നിക്ഷേപം കൂട്ടാൻ സഹായകരമാകും.
TAN ഒഴിവാക്കി പ്രവാസികൾകളുടെ വസ്തുക്കൾ വിൽക്കുമ്പോൾ, വാങ്ങുന്നയാളുടെ പാൻ അടിസ്ഥാനമാക്കിയുള്ള ചലാൻ ഉപയോഗിച്ച് TDS നിക്ഷേപിക്കാൻ അനുവദിക്കാനുള്ള നിർദ്ദേശം, എൻ. ആർ. ഐ. കളായ പ്രോപ്പർട്ടി വിൽപ്പനക്കാരുടെ നടപടികൾ കൂടുതൽ ലളിതമാക്കപ്പെടും.
ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീമിന് കീഴിലുള്ള വിദേശ ടൂർ പാക്കേജുകളിലും വിദ്യാഭ്യാസ, മെഡിക്കൽ ആവശ്യങ്ങൾക്കുള്ള പണം അടക്കലു കളിലും TCS 5% ൽ നിന്ന് 2% ആയി കുറക്കുന്നതിലൂടെ കൂടുതൽ പേർക്ക് ഇതിന്റെ ഗുണം ലഭിക്കുകയും ചെയ്യും. ടൂറിസം രംഗത്ത് കേരളം ആഗോള തലത്തിൽ തന്നെ മികവ് പുലർത്തി വരുന്നു. ഈ ഘട്ടത്തിൽ ടൂറിസം രംഗത്തിനും ഈ ബഡ്ജറ്റിൽ കൂടുതൽ പ്രാധാന്യം അർഹിക്കുന്നുണ്ട്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിദേശ നാണ്യം ലഭിക്കുന്ന സംസ്ഥാനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന കേരളത്തിന് കാലഘട്ടത്തിന്റെ ആവശ്യത്തിന് അനുസൃതമായി വരും ബഡ്ജറ്റുകളിൽ കൂടുതൽ മികച്ച പദ്ധതികൾ പ്രഖ്യാപിക്കപ്പെടും എന്നും അദീബ് അഹമ്മദ് പ്രത്യാശ പ്രകടിപ്പിച്ചു.


































