
ദുബായ് : രാജ്യത്ത് വേനൽ കടുക്കുന്നു. ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ. അന്തരീക്ഷ ഈർപ്പം ഇനിയും വർദ്ധിക്കും. മൂടൽ മഞ്ഞിനു സാദ്ധ്യത ഉള്ളതിനാൽ കാഴ്ച പരിധി കുറയും. അതിനാൽ ഡ്രൈവർമാർ കൂടുതൽ ജാഗ്രത പുലർത്തണം.
കനത്ത ചൂടിൽ വാഹനങ്ങളിൽ കുഞ്ഞുങ്ങളെ തനിച്ചാക്കി പുറത്തു പോകുന്ന രക്ഷിതാക്കൾക്ക് എതിരെ നടപടിയെടുക്കും. കുട്ടികളെ വാഹനങ്ങളിൽ ഇരുത്തി പെട്ടെന്ന് തിരിച്ചെത്താം എന്ന ഉദ്ദേശത്തിൽ ബാങ്ക് എ. ടി. എം. കൗണ്ടറുകളിലേക്കും ഷോപ്പുകളി ലേക്കും പോകുന്നവർ നിയമ നടപടികൾ നേരിടേണ്ടി വരും.
ചൂട് ഇനിയും ഉയരാൻ സാധ്യതയുണ്ട്. മുതിർന്നവരെ അപേക്ഷിച്ച് കുഞ്ഞുങ്ങളെ ഇത് പെട്ടെന്ന് ബാധിക്കും. ശ്വാസ തടസ്സം, മസ്തിഷ്ക ആഘാതം, Heat Strock അഥവാ സൂര്യാഘാതം തുടങ്ങിയവക്ക് കാരണം ആയേക്കാം. എയർ കണ്ടീഷണർ ON ചെയ്തു വാഹനം നിർത്തിയിട്ട് പോകുന്നവരും ശ്രദ്ധിക്കണം.
അതുപോലെ വാഹനം ലോക്ക് ചെയ്യുന്നതിന് മുൻപ് പിൻ സീറ്റിൽ ആരുമില്ല എന്ന് ഉറപ്പു വരുത്തുക. മാത്രമല്ല വാഹനത്തിൻറെ താക്കോൽ കുട്ടികളെ ഏൽപ്പിച്ചു പോവുകയും ചെയ്യരുത് എന്നും അധികൃതർ മുന്നറിയിപ്പ് നൽകി.


































