
ദുബായ് : എമിറേറ്റിലെ താമസക്കാരുടെ സുരക്ഷയും ശുചിത്വവും മുൻ നിറുത്തിയും ആരോഗ്യകരമായ ജീവിത സാഹചര്യങ്ങൾ ഒരുക്കി കെട്ടിടങ്ങളുടെ ഗുണ നിലവാരവും ഉറപ്പു വരുത്തുന്നതിനും വേണ്ടി പുതിയ നിയമം പ്രഖ്യാപിച്ചു. യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നിയമത്തിനു അംഗീകാരം നൽകി.
അനധികൃതമായ താമസങ്ങൾ നിയന്ത്രിക്കുക, കെട്ടിടങ്ങളിൽ അമിതമായി ആളുകൾ താമസിക്കുന്നത് തടയുക, ശുചിത്വം, പൊതുജന സുരക്ഷ, ഗുണ നിലവാരം, ക്രയവിക്രയ ത്തിലെ സുതാര്യത തുടങ്ങിയവ ഈ നിയമം വ്യവസ്ഥ ചെയ്യുന്നു. നിയമം ലംഘിക്കുന്നവർക്ക് 500 ദിർഹം മുതൽ 5,00,000 ദിർഹം വരെ പിഴ ചുമത്താൻ വ്യവസ്ഥയുണ്ട്. ജനവാസ മേഖലകളുടെ ഗുണ നിലവാരവും സുരക്ഷിതത്വവും ഉറപ്പു വരുത്താൻ സാധിക്കും
സ്വകാര്യ വികസന മേഖലകളും ഫ്രീ സോണുകളും ഉൾപ്പെടെ ദുബായിലെ മുഴുവൻ താമസ സ്ഥല ങ്ങൾക്കും ഈ നിയമം ബാധകമാണ്. എന്നാൽ, തൊഴിലാളികൾക്കു വേണ്ടി കമ്പനികൾ ഒരുക്കി യിട്ടുള്ള ലേബർ ക്യാമ്പുകൾ പോലെയുള്ള കൂട്ടായ താമസ സൗകര്യങ്ങളെ ഈ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കൂടുതൽ ആളുകൾ, കുടുംബങ്ങൾ ഒന്നിച്ച് വില്ലകളും ഫ്ളാറ്റുകളും പങ്കിട്ടു താമസിക്കുന്ന ഷെയറിംഗ് അക്കോമേഡേഷൻ സംവിധാനത്തിന് പുതിയ നിയമം തടസ്സമാവും.

































