അബുദാബി: യു. എ. ഇ. യില്‍ താമസിക്കുന്ന എല്ലാവരും ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് (എമിറേറ്റ് ഐഡന്‍റിറ്റി കാര്‍ഡ്)നിര്‍ബന്ധമായും സ്വന്തമാക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്‍റെ വാത്താ കുറിപ്പില്‍ അറിയിച്ചു. ഐഡന്‍റിറ്റി കാര്‍ഡിനു വേണ്ടി രജിസ്റ്റര്‍ ചെയ്യുവാനും കാര്‍ഡ് നല്‍കുവാനുമുള്ള വിപുലമായ സൗകര്യങ്ങള്‍ യു. എ. ഇ. യിലെ വിവിധ കേന്ദ്രങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. ഇതിനുള്ള നടപടിക്രമങ്ങള്‍ വളരെ ലളിതമാണ്. e പത്രം ഇതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട് എന്നതും വായനക്കാര്‍ ശ്രദ്ധിച്ചിരിക്കുമല്ലോ
ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കാന്‍, വ്യക്തിയെ ക്കുറിച്ചുള്ള വിശദമായ വിവരങ്ങളാണ് ആഭ്യന്തര മന്ത്രാലത്തിനു സമര്‍പ്പിക്കേണ്ടത്. ഏത് രാജ്യത്തുനിന്ന് വന്നു, കുടുംബ പശ്ചാത്തലം, രാജ്യത്തെ മേല്‍വിലാസം, യു. എ. ഇ. യില്‍ എത്തിയ വര്‍ഷം, ഏതു കമ്പനിയില്‍ ജോലിചെയ്യുന്നു, യു. എ. ഇ. യില്‍ താമസിക്കുന്നതെവിടെ, ടെലിഫോണ്‍ നമ്പറുകള്‍, ജോലി സംബന്ധമായ വിവരങ്ങള്‍, വിരലടയാളങ്ങള്‍ എന്നിങ്ങനെ സമഗ്രമായ വിവരങ്ങളാണ് ഐ ഡിക്കുവേണ്ടി മന്ത്രാലയം ആവശ്യപ്പെടുന്നത്.
യു. എ. ഇ. യില്‍ താമസിക്കുന്ന സ്വദേശികളുടെയും വിദേശികളുടെയും വിവരങ്ങള്‍ കൃത്യമായി ലഭിക്കുവാന്‍ എമിറേറ്റ് ഐ ഡിയിലൂടെ സാധ്യമാവുമെന്ന് മന്ത്രാലയം പ്രതീക്ഷിക്കുന്നു.
ഈ വര്‍ഷാവസാനത്തോടെ യു. എ. ഇ. യിലെ എല്ലാ ഗവണ്‍മെന്‍റ് നടപടിക്രമങ്ങള്‍ക്കും ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് (എമിറേറ്റ് ഐഡന്‍റിറ്റി കാര്‍ഡ്) അനിവാര്യമായിരിക്കും. എമിഗ്രേഷന്‍, ലേബര്‍, ട്രാഫിക്, ലൈസന്‍സിങ്, ബാങ്കിങ് മേഖലകളില്‍ എമിറേറ്റ് ഐഡന്‍റിറ്റി കാര്‍ഡ് ഇല്ലാതെ ഇനി കാര്യങ്ങള്‍ നടത്തുവാന്‍ സാധിക്കുകയില്ല എന്നും വാര്‍ത്താ കുറിപ്പില്‍ പറയുന്നു.



27 വര്‍ഷത്തോളം നീണ്ട പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന പ്രശസ്ത സിത്താര്‍ വാദകന്‍ അഹമ്മദ് ഇബ്രാഹിമിനും വയലിനിസ്റ്റ് അബി വാഴപ്പള്ളിക്കും അബുദാബി മുസഫയിലുള്ള ജാസ് സംഗീത വിദ്യാലയം യാത്രയയപ്പ് നല്‍കി. അഹമ്മദ് ഇബ്രാഹിമിന്റെയും അബി വാഴപ്പള്ളിയുടെയും പ്രിന്‍സിപ്പാള്‍ കൂടിയായ തബല വാദകന്‍ മുജീബ് റഹ്‌മാന്‍റെയും നേതൃത്വത്തില്‍ നടന്ന മെഹ്ഫില്‍, സദസ്സിനെ സംഗീതത്തിന്‍റെ മാസ്മരിക ലോകത്തേക്ക് ആനയിച്ചു. ഇതോടൊപ്പം തന്നെ ഹാര്‍മോണിയത്തില്‍ ശ്രുതി മീട്ടി സലാം കൊച്ചിയുടെ ഗസല്‍ ആലാപനവും ചടങ്ങിന് കൊഴുപ്പേകി. തുടര്‍ന്ന് വിദ്യാലയത്തിന്‍റെ സാരഥികളായ അസ്‌ലം, ഗായകന്‍ ഷെരീഫ് നീലേശ്വരം, സലീല്‍ (കീബോര്‍ഡ്), കഥകളി അധ്യാപകനായ സദനം റഷീദ്, ഗിറ്റാര്‍ – വയലിന്‍ അധ്യാപകന്‍ പൌലോസ്, മിമിക്രി അധ്യാപകന്‍ നിസാം കോഴിക്കോട് എന്നിവരും സംസാരിച്ചു.


























