
ന്യൂഡൽഹി : ഗൾഫിലെ യുദ്ധ സാഹചര്യത്തിൽ ഇന്ത്യയിൽ പാചക വാതക വിതരണത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങി കേന്ദ്രം.
പശ്ചിമേഷ്യയിൽ സംഘർഷം കടുത്തതോടെ ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ നീക്കം നിലച്ചു. ഇതോടെ ആഗോള വിപണിയിൽ എണ്ണ വില കുതിച്ചുയരുകയാണ്. കിഴക്ക്-പടിഞ്ഞാറൻ മേഖല യിലേക്കുള്ള ക്രൂഡ് ഓയിൽ നീക്കത്തിൽ 86 % ഇടിവുണ്ടായി എന്നാണു റിപ്പോർട്ട്.
ഇത് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇന്ധന ക്ഷാമം, വിലക്കയറ്റം എന്നിവയിലേക്ക് നയിക്കും. മാത്രമല്ല ഖത്തറിൽ നിന്നുള്ള എൽ. എൻ. ജി. (LNG) വിതരണം നിലച്ചതും ഇന്ത്യയിലെ പാചക വാതക (LPG), പ്രകൃതി വാതക വിപണികളിൽ വലിയ രീതിയിലുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്ന് വിദഗ്ധർ മുൻകൂട്ടി പ്രവചിച്ചിരുന്നു.
ഇന്ത്യക്ക് ആവശ്യമായ എൽ. പി. ജി. യുടെ 80-85 ശത മാനവും ഖത്തർ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്നാണ് വരുന്നത്. ഇതിൽ ഭൂരി ഭാഗവും ഹോർമുസ് കടലിടുക്ക് (Strait of Hormuz) വഴിയാണ് എത്തുന്നത്. ഗൾഫിലെ പ്രതിസന്ധി നീണ്ടു പോയാൽ ഇന്ത്യയിൽ പാചക വാതക വിതരണത്തിൽ തടസ്സം നേരിടുകയും സബ്സിഡി ഇല്ലാത്ത സിലിണ്ടറുകളുടെ വില വർദ്ധിക്കുവാനും ഇടയാക്കും.


























