
ന്യൂഡൽഹി : ഇന്ത്യയിലെ സ്മാർട്ട് ഫോണുകളിൽ സഞ്ചാർ സാഥി (Sanchar Saathi App) എന്ന സൈബർ സുരക്ഷാ ആപ്പ് മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യണം എന്ന ഉത്തരവ് കേന്ദ്ര സർക്കാർ പിൻവലിച്ചു. ആപ്പിന് ജനകീയ സ്വീകാര്യത വർദ്ധിച്ചു എന്ന വിചിത്ര വാദവുമായിട്ടാണ് പുതിയ നീക്കം.
രാജ്യത്ത് നിർമ്മിക്കുന്ന എല്ലാ ഫോണുകളിലും സഞ്ചാർ സാഥി ആപ്പ് പ്രി-ഇൻസ്റ്റാൾ ചെയ്യണം, നിലവിലുള്ള ഫോണുകളിൽ അപ്ഡേറ്റ് വഴി സഞ്ചാർ സാഥി ആപ്പ് ലഭ്യമാക്കണം എന്നും സ്മാർട്ട് ഫോൺ നിർമ്മാതാക്കൾക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിരുന്നു. മാത്രമല്ല ഇൻസ്റ്റാൾ ചെയ്യുന്ന ആപ്പ് ഒരു കാരണ വശാലും ഡിലീറ്റ് ചെയ്യാൻ സാധിക്കരുത് എന്നും ഉത്തരവിൽ അറിയിച്ചിരുന്നു.
സഞ്ചാര് സാഥി ആപ്പ് നിർബ്ബന്ധം ആക്കുന്നത് പൗരന്മാരെ നിരീക്ഷിക്കാനുള്ള കുതന്ത്രമാണ് എന്നു വിമർശം ശക്തമായതോടെ കേന്ദ്ര സർക്കാർ പ്രതിരോധത്തിലായി.
പ്രതിപക്ഷ പാർട്ടികളും ഐ. ടി. വിദഗ്ധരും സ്മാർട്ട് ഫോൺ കമ്പനികളും ആശങ്ക അറിയിച്ചു. സർക്കാർ ഉത്തരവിന്ന് എതിരെ ആപ്പിൾ കമ്പനി നിയമ നടപടിക്ക് ഒരുങ്ങുന്നു എന്നുള്ള റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു.
സൈബർ സുരക്ഷ ഉറപ്പു വരുത്തുക, മോഷ്ടിക്കുന്ന ഫോണുകൾ ട്രാക്ക് ചെയ്യുക എന്നതാണ് ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതിലൂടെ ഉദ്ദേശിക്കുന്നത് എങ്കിലും ഇത് പൗരൻമാരുടെ സ്വകാര്യതയെ മാനിക്കാതെ വ്യക്തിഗത വിവരങ്ങൾ ചോർത്താനുള്ള ശ്രമം ആണെന്നും ആക്ഷേപങ്ങൾ ഉയർന്നു. ഈ പശ്ചാത്തലത്തിലാണ് സർക്കാർ തിടുക്കത്തിൽ ഉത്തരവ് പിൻവലിച്ചത്. P T I


























