
കൊച്ചി : പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്ത ഹർത്താലിന് എതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു. ഹര്‍ത്താല്‍ അനുകൂലികള്‍ നടത്തുന്ന അക്രമം തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണം എന്നും കോടതി നിര്‍ദ്ദേശിച്ചു. അക്രമികളെ ഉരുക്കു മുഷ്ടി ഉപയോഗിച്ച് നേരിടണം എന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്.
ഹർത്താൽ, പൊതു പണിമുടക്ക് തുടങ്ങിയവക്ക് ഏഴു ദിവസം മുന്‍പേ നോട്ടീസ് നൽകിയ ശേഷമേ പ്രഖ്യാപിക്കാവൂ എന്ന് ഹൈക്കോടതി വിധി നിലനില്‍ക്കുന്നുണ്ട്. സമരങ്ങൾ പൗരന്‍റെ മൗലിക അവകാശത്തെ ബാധിക്കുന്ന തരത്തില്‍ ആവരുത് എന്നും കോടതി ചൂണ്ടിക്കാട്ടി.
സ്വകാര്യ സ്വത്തും പൊതു സ്വത്തും നശിപ്പിച്ചാൽ പ്രത്യേകം കേസുകൾ എടുക്കണം. ഹർത്താലിന് ആഹ്വാനം ചെയ്തവർക്ക് എതിരെ കോടതി അലക്ഷ്യ നടപടിക്കും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പി. എഫ്. ഐ.) യുടെ നേതാക്കളെ അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ച് കൊണ്ടാണ് വെള്ളിയാഴ്ച സംസ്ഥാനത്ത് മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചത്.




ന്യൂഡല്‍ഹി : രാജ്യത്തെ ക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച എട്ട് യൂട്യൂബ് ചാനലുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ഇതില്‍ ഒരു ചാനല്‍ പാക്കിസ്ഥാനില്‍ നിന്നുള്ളതാണ്. ദേശ സുരക്ഷ, വിദേശ ബന്ധങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിനാണ് നടപടി എന്ന് വാര്‍ത്താ വിനിമയ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 114 കോടി കാഴ്ചക്കാരും 85.73 ലക്ഷം സബ്സ്ക്രൈബര്‍മാരും ഉള്ളതാണ് ഈ ചാനലുകള്‍.




















