
അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനു വേണ്ടി ഹോർമുസ് കടലിടുക്ക് ഉടൻ തുറന്നു കൊടുത്തില്ല എങ്കിൽ ഇറാൻ വലിയ വില കൊടുക്കേണ്ടി വരും എന്ന ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്.
2026 ഏപ്രിൽ 7 ചൊവ്വാഴ്ച രാത്രി എട്ടു മണിക്കു മുൻപായി സമാധാന കരാറിൽ എത്തിയില്ല എങ്കിൽ ഇറാനെ പൂർണ്ണമായി തകർക്കും എന്നും ട്രംപ് അന്ത്യ ശാസനം നൽകി. അടുത്ത ചൊവ്വാഴ്ചയെ പവർ പ്ലാന്റ് ഡേ, ബ്രിഡ്ജ് ഡേ എന്നിങ്ങനെ വിശേഷിപ്പിച്ചു കൊണ്ട് ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിൽ കുറിച്ചു.
ഇറാനിലെ വൈദ്യുത നിലയങ്ങളും പാലങ്ങളും ലക്‌ഷ്യം വെച്ചുള്ള ആക്രമണം നടന്നാൽ രാജ്യം പുനർ നിർമ്മിക്കാൻ കുറഞ്ഞത് ഇരുപത് വർഷം എങ്കിലും വേണ്ടി വരും എന്നും ട്രംപ് ഭീഷണിപ്പെടുത്തി.
ആക്രമണങ്ങളിൽ ഇറാനിലെ സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെടുന്നു എന്നുള്ള മനുഷ്യാവകാശ സംഘടനകളുടെ ആശങ്കകളെ ട്രംപ് തള്ളി. ഭരണ കൂടത്തെ എതിർക്കുന്ന ഇറാൻ ജനത ഇത്തരം നീക്കങ്ങളെ പിന്തുണക്കും എന്നും ട്രംപ് പറഞ്ഞു.
സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണം നടത്തുന്നത് യുദ്ധക്കുറ്റമാകും എന്ന് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുമ്പോഴും യാതൊരു വിട്ടു വീഴ്ചക്കും അമേരിക്ക തയ്യാറല്ല എന്നുള്ള കടും പിടുത്തത്തിൽ തന്നെയാണ് ട്രംപ്.
സമാധാന ചർച്ചകളിൽ പുരോഗതി ഉണ്ടെന്ന് മധ്യസ്ഥർ അവകാശപ്പെടുമ്പോഴും ട്രംപ് തന്റെ കർക്കശമായ നിലപാടിൽ ഉറച്ചു നിൽക്കുകയാണ്.


























