
തിരുവനന്തപുരം : വിരല്‍ അടയാള പരിശോധന യിലൂടെ കുറ്റം തെളിയിച്ച സംസ്ഥാനങ്ങളുടെ പട്ടിക യിൽ കേരള പൊലീസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. മറ്റു സംസ്ഥാനങ്ങളെ ബഹുദൂരം പിന്നിൽ ആക്കിയാണ് കേരളം ഈ നേട്ടം കൈവരിച്ചത്. ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ 2020 ലെ വാർഷിക പഠന റിപ്പോർട്ടിലാണ് ഈ വിവരം.
കഴിഞ്ഞ വർഷം 657 കേസുകളാണ് വിരല്‍ അടയാള ത്തിന്റെ സഹായത്തോടെ കേരളത്തില്‍ തെളിയിച്ചത്. 517 കേസുകൾ തെളിയിച്ച കർണ്ണാടകയും 412 കേസുകൾ തെളിയിച്ച ആന്ധ്രയും രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തി.
കുറ്റം തെളിയിച്ച് കുറ്റവാളികളെ കണ്ടെത്തുവാന്‍ ഉപയോഗിക്കുന്ന പ്രധാന രീതികളില്‍ ഒന്നാണ് വിരല്‍ അടയാള പരിശോധന. ഇത് ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുവാൻ കേരള പോലീസിനു കഴിഞ്ഞു. കേരളത്തിലെ ഫിംഗർ പ്രിന്റ് ബ്യുറോക്കും കേരള പോലീസിനും ഇത് അഭിമാന നേട്ടമാണ്.
കൊല്ലം അഞ്ചല്‍ ഉത്ര വധക്കേസ്, എറണാകുളത്ത് ഐ. എൻ. എസ്. വിക്രാന്തിലെ മോഷണം, അങ്കമാലി യിൽ മോഷണ ശ്രമത്തിനിടയിൽ കടക്ക് ഉള്ളിൽ ഷോക്കേറ്റു പ്രതി മരിച്ചത് തുടങ്ങിയ സംഭവങ്ങളിലെ അന്വേഷണ ത്തിൽ വിരലടയാള വിദഗ്ധരുടെ മികവു പ്രത്യേകമായി റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.
* Kerala Police F B Page